”എന്റെ പ്രിയപ്പെട്ട മകളേ, നിന്റെ ഭര്‍ത്താവിനെ നീ എപ്പോഴും അനുസരിക്കുന്നവളാകണം. അലിയേ, താങ്കള്‍ ഒരിക്കലും കോപിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ സമചിത്തതയോടെ ചിന്തിക്കുകയാണ് വേണ്ടത്. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന് സൃഷ്ടികളുടെ മേല്‍ എല്ലാവിധ അവകാശങ്ങളും അധികാരങ്ങളുമുണ്ടായിരുന്നിട്ടും സ്വന്തം അടിമകളില്‍ നിന്നുണ്ടാകുന്ന അതികഠിനമായ തെറ്റുകള്‍ പോലും അവന് പൊറുക്കുന്നു, ക്ഷമിക്കുന്നു. അതുകൊണ്ട് കോപം വരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക എന്ന് ആരെങ്കിലും പറഞ്ഞുവെന്നിരിക്കട്ടെ, തല്‍ക്ഷണം തന്റെ ദേഷ്യത്തെ അടക്കുക.”
ഇതാണ് നബി(സ) വിവാഹവേളയില്‍ മകള്‍ക്കും മരുമകനും കൊടുത്ത ഉപദേശം.
‘നന്നായി തുടങ്ങിയത് പകുതിയായി’ എന്നൊക്കെ പറയില്ലേ? ആ ഒരു വിശ്വാസം എനിക്കുമുണ്ട്, കുറച്ചു കൂടുതല്‍. ആ ഒരു ചിന്തയോടെയാണ് ഞാന്‍ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചതും. വളരെ മനോഹരമായ ജീവിതത്തിന്റെ ഒരധ്യായം എന്നാണ് ഞാനതിനെ നിര്‍വചിച്ചത്.
പ്രണയമെന്നത് വെറുമൊരു സാങ്കല്പിക വികാരം മാത്രമാണെന്ന് പതിയെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു. 24 വയസ്സുള്ള ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ എല്ലാവരെയും അനുസരിച്ചു. ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ ഞാന്‍ ചെയ്യുന്നതോ പറയുന്നതോ ഇഷ്ടപ്പെടാതിരിക്കരുതേ എന്നു ഞാന്‍ ആഗ്രഹിച്ചു. എന്നിട്ടും ഇഷ്ടക്കേടുകളുണ്ടായി. അവ എങ്ങനെ ഉണ്ടായി എന്നു ഞാന്‍ അന്ധാളിച്ചുനിന്ന ദിവസങ്ങളുണ്ട്.
നീ ഒന്നിനും കൊള്ളാത്തവളാണ്, നിനക്കു ഭംഗിയില്ല, സുഹൃത്തുക്കളില്ല, നല്ല ബന്ധുക്കളില്ല, നീ ആരോടും സംസാരിക്കില്ല, നീ ഒരു തൊട്ടാവാടിയാണ് എന്നിങ്ങനെയുള്ള കുറ്റങ്ങളൊരിക്കല് അമ്മായിയമ്മ എണ്ണിയെണ്ണിപ്പറയുക കൂടി ചെയ്തപ്പോള്‍ എന്റെ മനസ്സ് വല്ലാതെ നൊന്തു. അതിലും രസകരമായത് ഭര്‍ത്താവൊന്നിച്ചു ആദ്യമായി പോയ യാത്രകളായിരുന്നു. യാത്രയിലുടനീളം ഭര്‍ത്താവ് ബോറടിക്കുന്നു, തന്റെ വീട്ടുകാര്‍ കൂടെ വന്നിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടിരുന്നു. പിണക്കങ്ങളുടെ ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ‘ മകന് ബോറടിച്ചു, മരുമകളൊന്നും മിണ്ടില്ലല്ലോ’ എന്ന് അമ്മായിയമ്മ നാടു നീളെ എന്റെ മുന്നില്‍ വെച്ചു പറഞ്ഞുനടന്നു. ഞങ്ങള്‍ തമ്മിലുണ്ടായ വഴക്കുകളിലെയും സംഭാഷണങ്ങളിലെയും പ്രധാന ഭാഗങ്ങളും എനിക്ക് അങ്ങനെ പലരുടെയും മുന്നില്‍ വെച്ചു കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നു പറയുമ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ നിജസ്ഥിതി മനസ്സിലാകുമായിരിക്കും. അപ്പോഴെല്ലാം ഇതെന്താണ് സംഭവിക്കുന്നത് എന്നറിയാതെ തണുത്തുറഞ്ഞു നില്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. അതിന് മറുപടിയായി എന്തെങ്കിലും പറഞ്ഞാല്‍ സാഹില്‍ പിന്നെയും വഴക്കുണ്ടാക്കുമോ എന്ന പേടിയായിരുന്നു. ഡിവോഴ്സിന്റെ കുരുക്ക് അപ്പോഴെല്ലാം കഴുത്തില്‍ മുറുകും. അതിനു മറുപടിയായി അമ്മായിയമ്മയുടെ ഒന്നുരണ്ട് ചോദ്യങ്ങള്‍ക്കു പോലും മൗനം പാലിച്ചാല്‍ സാഹില്‍ എന്നെ അത് പറഞ്ഞു ദ്രോഹിക്കുമായിരുന്നു.
അവര്‍ മറ്റുള്ളവരുടെ മുന്നില്‍ പറഞ്ഞ കാര്യങ്ങളിലേതെങ്കിലും സാഹിലിനോട് പറഞ്ഞാല്‍ ‘അവര്‍ ഒരു നിഷ്കളങ്കയാണ്’ എന്നായിരിക്കും സാഹിലിന്റെ അഭിപ്രായം. ‘നിനക്കാണ് പ്രശ്നം. അത് എങ്ങനെ കാണണമെന്ന് നീ പഠിച്ചിട്ടില്ല’ എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തും. എന്ത് എവിടെ പറയണം, എങ്ങനെ പറയണം, ആരോട് പറയണം എന്നു നിശ്ചയമില്ലെന്ന് അഭിനയിക്കുന്ന ഇത്തരം ‘നിഷ്കളങ്കര്‍’ മറ്റുള്ളവരെ എത്രയാണ് ദ്രോഹിക്കുന്നത്. പിന്നെപ്പിന്നെ എനിക്ക് അവരെ കാണുന്നതുതന്നെ പേടിയായിത്തുടങ്ങി. പ്രശ്നങ്ങളുടെ ഒരു പ്രതീകം മാത്രമായിത്തീര്‍ന്നു എനിക്കു സാഹിലിന്റെ ഉമ്മ.
ഇതെല്ലാം കേട്ടും സഹിച്ചും എങ്ങനെ പിടിച്ചുനിന്നുവെന്ന് ഇപ്പോഴും നിശ്ചയമില്ല. അതെല്ലാമങ്ങ് കടന്നുപോയി എന്നു മാത്രം പറയാം. ഓര്‍മകളില്‍ പലതും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. വീട്ടുകാരുടെ മുന്നില്‍ വെച്ചു ഭാര്യയുടെ ഒപ്പമൊന്നു നടക്കാനോ ഒന്നിച്ചിരിക്കാനോ വെറുതെയൊന്നു സംസാരിക്കാനോ വരെ ധൈര്യം കാണിക്കാത്ത പുരുഷന്മാര് എന്തിന് കല്യാണം കഴിക്കണമെന്ന ചോദ്യം മാത്രം അവിടെ അവശേഷിക്കുന്നു. സാഹിലിന്റെ അനുജന്മാരൊക്കെ കല്യാണം കഴിച്ചതാണ്. അവര്‍ക്ക് ഭാര്യമാരൊത്ത് സമയം ചെലവഴിക്കാനും സംസാരിക്കാനും സമയമുണ്ട്. ഒരേ വീട്ടില്‍ തന്നെ രണ്ട് തരത്തില്‍ പെരുമാറുന്ന ഏട്ടനെയും അനുജന്മാരെയും കണ്ടാല്‍ പുച്ഛം തോന്നും.
നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടുണ്ടോ? അതില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? പ്രതീക്ഷക്കൊത്ത് അവര്‍ ചാടുകയോ ഒറ്റക്കാലില്‍ നില്‍ക്കുകയോ ചെയ്താല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കും. ഇല്ലെങ്കിലോ? പട്ടിണി തന്നെ. ഭക്ഷണം കിട്ടാന്‍ വേണ്ടി അവര്‍ പരിശീലകര്‍ പറയുന്നതുപോലെ ചെയ്യും. അങ്ങനെ ഒരു മൃഗത്തെപ്പോലെയായിരുന്നു എന്റെ അവസ്ഥ. പ്രതീക്ഷയ്ക്കൊത്ത് പെരുമാറിയാല്‍ കിട്ടുന്ന ഔദാര്യമാണ് സ്നേഹം. അല്ലെങ്കില്‍ ദേഷ്യവും പിണക്കവും കുറ്റപ്പെടുത്തലുകളും.
ഹയയും ഇഷാനയും വന്നപ്പോള്‍ കുറ്റങ്ങള്‍ കൂടിയതേയുള്ളൂ. നിത്യേന ചെയ്യുന്ന അടുക്കളപ്പണികളും കുട്ടികളെ നോക്കുന്നതും അന്നത്തെ സൂര്യനൊപ്പം അസ്തമിച്ചു. കുട്ടികളുടെ കരച്ചിലും വാശിയും ഞാന്‍ നോക്കുന്നതിന്റെ കുറവുകളായിരുന്നു. ഈ ത്രാസില്‍ എന്നെങ്കിലും എന്റെ ഭാരം തൂങ്ങുമോ എന്നു ഞാന്‍ ആശ്ചര്യപ്പെട്ടു. ഒരു തട്ട് മാത്രമുള്ള ത്രാസ് മറ്റേ ഭാഗത്തേക്ക് തൂങ്ങുമെന്ന് പ്രതീക്ഷിക്കേണ്ട കാര്യമില്ലല്ലോ.
ഒരേ വീട്ടില്‍ രണ്ട് തരം ഭക്ഷണം വിളമ്പുന്നതാണ് മറ്റൊരു കാര്യം. എന്തെങ്കിലും സ്പെഷ്യല്‍ ഭക്ഷണം ഉണ്ടാക്കിയാല്‍ എനിക്കത് തരില്ലെന്ന് മാത്രമല്ല, എടുത്തു കഴിക്കാനും സമ്മതിക്കില്ല.
സാഹിലിന്റെ ദേഷ്യവും വാശിയുമാണ് അസഹനീയം. എന്റെ ഏതെങ്കിലും അഭിപ്രായമോ പ്രവൃത്തിയോ ഇഷ്ടമല്ലെങ്കില്‍ ആ പിണക്കനാടകം അരങ്ങേറും. അതിങ്ങനെ എന്നെ ഒരു തീക്കനല്‍ കണക്കേ വിഴുങ്ങും. ഞാന്‍ വളരെ സ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പെരുമാറാന്‍ ശ്രമിക്കും. അത് എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും സാഹിലാണെന്ന് എനിക്കു പതിയെ മനസ്സിലായി . അവിടെയും ഞാന്‍ കളിപ്പാവ മാത്രമായി മാറി.
അക്കൊല്ലം വേനലവധി തുടങ്ങിയപ്പോള്‍ കുട്ടികളെല്ലാം ആവേശത്തിലായിരുന്നു. പതിയെ സൂര്യന്റെ കനത്ത രശ്മികള്‍ ഇടതൂര്‍ന്ന മരങ്ങളിലൂടെ അരിച്ചിറങ്ങി. അവ നിഴലുകള്‍ നീളുവോളം കുട്ടികളുടെ കൂട്ടിനെത്തി. മാങ്ങയും ഞാവല്‍പ്പഴവും നുണഞ്ഞു അവരാ ദിനങ്ങളെ ആഘോഷിച്ചു. എന്നാല്‍, ഗ്രാമത്തിലെ വേനല്‍ മത്സരങ്ങളുടെ പ്രഖ്യാപനമുണ്ടായപ്പോള്‍ സൗഹൃദങ്ങളില്‍ നിന്നു താല്‍ക്കാലികമായി വിടപറഞ്ഞ് അവര്‍ സ്വന്തം മുറ്റങ്ങളിലേക്ക് ഉള്‍വലിഞ്ഞു. അതിന് കാരണമുണ്ട്. ഇവിടെ കാലങ്ങളായി നടത്തിവരുന്ന ആവേശകരമായ മത്സരങ്ങളില്‍ ഒന്നാമതെത്തണമെന്ന് രഹസ്യമായി ആഗ്രഹിക്കാത്തവരായി ആരുമില്ല. ആ മത്സരങ്ങളില്‍ പ്രധാനി ‘കുട്ടിയും കോലും’ മത്സരം തന്നെ. ഒരു ചെറിയ കുഴിക്കകത്ത് ലംബമായി വെച്ച കോല് വലിയൊരു കോലു കൊണ്ട് അടിച്ചിടുന്ന കളിക്കാരനും അത് പിടിക്കാന്‍ ശ്രമിക്കുന്ന മറ്റ് കളിക്കാരും ഗ്രൗണ്ടിന്റെ പല ഭാഗത്തായി അണിനിരന്നു.
കേട്ടപ്പോള്‍ ഹയക്കും ഇഷാനക്കും കളിക്കാന്‍ പോണം. ഇഷാന പക്ഷേ കളിക്കളത്തിലെത്തിയപ്പോള്‍ പിന്മാറി. അവള് ഒരു കോലെടുത്ത് നിലത്തു ചിത്രപ്പണി തുടങ്ങി. കൂടെ കളിക്കുന്ന കുട്ടികളെല്ലാം ആണ്കുട്ടികളാണെന്നുള്ളത് ഒരു ഘട്ടത്തില്‍ ഹയയില്‍ ഒരു സംശയമുളവാക്കി.
”മമ്മാ, എല്ലാരും ബോയ്സാണ്”- അവള് ഒരു കുഞ്ഞിച്ചിരിയോടെ എന്നോടു പറഞ്ഞു.
”അത് നോക്കണ്ട. എല്ലാവരും കുട്ടികളാണ്. നിനക്കു കളിക്കാനിഷ്ടമാണെങ്കില് കളിച്ചോ.”
”അബ്ബ എന്തെങ്കിലും പറയോ?”
അത് ശരിയാണ്. സാഹിലിനു ചിലപ്പോള്‍ അങ്ങനെയൊക്കെയാണ്. സാഹിലിന്റെ ബാപ്പയുടെ മഷിനോട്ട യജ്ഞത്തിന്റെ ബാധ ചിലപ്പോള്‍ അയാളെയും കേറിപ്പിടിക്കും. അപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും ഒരര്ഥവുമുണ്ടാകില്ല. അത്തരമൊരവസരത്തില്‍ സാഹില്‍ ഹയയോടും ഇഷാനയോടും പറഞ്ഞതാണ് അക്കാര്യം.
ഹയ വേഗത്തില്‍ കളി പഠിച്ചെടുത്തു. അവള്‍ക്ക് സ്പോര്‍ട്സില്‍ ഒരു പ്രത്യേക കഴിവുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. എല്ലാ ഗെയിമുകളിലും അവള് ജയിക്കുന്നത് കണ്ട് ചില ആണ്‍കുട്ടികളുടെ മുഖം വാടുന്നത് കണ്ടു.
അങ്ങനെ മത്സരങ്ങളുടെ ആ ദിവസം വന്നെത്തി. അന്ന് ചെമ്പോത്തിന്റെയും വണ്ണാത്തിപ്പുള്ളിന്റെയും ശബ്ദങ്ങള്‍ നേരത്തേ കേട്ടു. കോഴികളും പശുക്കളും നേരത്തേ ഉണര്‍ന്നു. എന്തിന്, വീടുകളില്‍ നേരത്തെത്തന്നെ കടുകു വറുക്കുന്ന മണം പടര്‍ന്നു. മത്സരത്തിനൊരുങ്ങി കുട്ടികളെല്ലാം നിരത്തുകളിറങ്ങി. അന്ന് മുമ്പത്തെ കൊല്ലത്തേക്കാള്‍ കാണികള്‍ കൂടുതലായിരുന്നു. ആ ചെറിയ ഗ്രൗണ്ടിനു പുറത്തു കാണികള്‍ തിങ്ങിക്കൂടി നിന്നു. ആദ്യ രണ്ട് റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹയ മൂന്നാമത്തെ റൗണ്ടിനായി കാത്തുനില്‍ക്കുമ്പോഴാണ് സാഹില്‍ വന്നു ഹയയെ പിടിച്ചുവലിച്ചുകൊണ്ട് വീട്ടിലേക്കു നടന്നത്. അവളുടെ കരച്ചിലെന്റെ ചെവിയില്‍ തുളച്ചുകയറി. ബാക്കിയുള്ളവരുടെ മുന്നില്‍ വെച്ചു സാഹിലിനെ എതിര്‍ക്കാന്‍ ശക്തിയില്ലാതെ ഞാന്‍ അവിടെ തരിച്ചുനിന്നുപോയി.
‘വേണ്ട’ എന്ന വാക്ക് ഒന്നുരണ്ട് നാട്ടുകാരുടെ പരദൂഷണ തൃഷ്ണയുള്ള കണ്ണുകള്‍ തൊണ്ടക്കുഴിയിലേക്ക് അമര്‍ത്തിയിറക്കി. നിസ്സഹായതയോടെ, ഞാന്‍ ഇഷാനയുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.
(തുടരും)