കെല്‍വിന്‍ കാര്‍ട്ടര്‍ എന്ന പ്രശസ്ത ഫോട്ടോഗ്രാഫറെ കുറിച്ച് കേട്ടിട്ടുണ്ടോ? 1993 മാര്‍ച്ച് 23 ന് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ കെല്‍വിന്‍ പകര്‍ത്തിയ ഒരു പടം പ്രസിദ്ധീകരിക്കാനിടയായി. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് കടുത്ത പട്ടിണിമൂലം സുഡാനില്‍ വിതച്ച കെടുതിയെയാണ് അദ്ദേഹം പകര്‍ത്തിയത്. പ്രഫഷണല്‍ മികവിന്റെ പേരില്‍ പ്രസ്തുത ചിത്രത്തിന് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു. അതോടെ കെല്‍വിന്‍ കാര്‍ട്ടര്‍ വിശ്വപ്രസിദ്ധനായി.
പിട്ടിണി കൊണ്ട് അസ്ഥിമാത്രമായ ആണ്‍കുട്ടിയും ആ കുട്ടി മരിച്ചാല്‍ കിട്ടുന്ന മാംസം തിന്നാല്‍ തൊട്ടടുത്ത് കാത്തിരിക്കുന്ന കഴുകനുമാണ് ചിത്രത്തിലുള്ളത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍, അര മൈലോളം അകലെ ഭക്ഷണ വിതരണ കേന്ദ്രമുണ്ട്. അവിടേക്ക് പോകാനുള്ള ശ്രമത്തിലാണ് ആ കുട്ടി. മരണവുമായി മല്ലടിക്കുന്ന കുട്ടിയെ രക്ഷിക്കാതെ ദൈന്യതയുടെ ആഴം അവതരിപ്പിക്കാന്‍ കഴുകനെ കൂട്ടുപിടിച്ച് ഫോട്ടോ പകര്‍ത്തി. ശേഷം കാര്‍ട്ടന്‍ കഴുകനെ ആട്ടിയോടിച്ച് മടങ്ങി. ഫോട്ടോക്ക് പൊതുവെ അഭിനന്ദനമാണ് കിട്ടിയത്. എങ്കിനും കെല്‍വിന്‍ കാര്‍ട്ടര്‍ മനുഷ്യജീവന് തെല്ലും വിലകല്‍പിക്കാതെ പെരുമാറിയതിലുള്ള അധാര്‍മികത പലരും ചൂണ്ടിക്കാട്ടി. ക്യാമറക്കാര്യത്തില്‍ സ്വാര്‍ഥത കാണിച്ച അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. തനിക്ക് രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്ന ആ കുട്ടിയോടുള്ള ബാധ്യത നിര്‍വഹിക്കാത്തതില്‍ കെല്‍വിനെ മാനസികമായി തളര്‍ത്തി. വിഷാദ രോഗത്തിനടിമയായ അദ്ദേഹം 1994 ജുലൈ 27 ന് തന്റെ മുപ്പത്തിമൂന്നാം വയസില്‍ ആത്മഹത്യ ചെയ്തു.
മനുഷ്യനോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും ബാധ്യതകളുണ്ട്. ജീവന്റെ വിലയറിഞ്ഞും ജീവിതത്തിന് വില കല്‍പിച്ചും പെരുമാറുമ്പോള്‍ മനുഷ്യന് അന്തസ്സ് വര്‍ധിക്കുന്നു. ഇവ അവഗണിച്ച് തൊഴിലിന്റെ മികവുകൊണ്ടു മാത്രം പ്രസിദ്ധി നേടാമെന്ന് വിചാരിക്കുന്ന ചിലരുണ്ട്. കാരുണ്യ സ്പര്‍ശമില്ലാതെ, കൃത്യനിര്‍വഹണത്തില്‍ മാത്രം കണ്ണുടക്കിയവരെ ഒരു കാഴ്ചയും കരളലിയിപ്പിക്കുന്നില്ല. കഴിവും മികവും തെളിയിച്ച് കര്‍മങ്ങള്‍ ചെയ്യുമ്പോഴും ബാധ്യത നിര്‍വഹിക്കാനുള്ള കരുതല്‍ വേണം. ആ കരുതലാണ് ജീവന്റെ വിലയും ജീവിതത്തിന്റെ അന്തസ്സും വര്‍ധിപ്പിക്കുന്നത്.
കാരുണ്യമാണ് ധാര്‍മികതയുടെ അടിത്തറയെന്ന് പറഞ്ഞത് ജര്‍മന്‍ ദാര്‍ശനികനായ ഷോപ്പന്‍ ഹവര്‍ ആണ്. രോഗവും പട്ടിണിയും മഹാമാരിയും ഒരിക്കലും മനുഷ്യനെ വിറ്റു കാശാക്കാനുള്ളതല്ല. പേരെടുക്കാനും പ്രശസ്തിയുടെ കൊടുമുടിയിലെത്താനും മനുഷ്യന്റെ ദൈന്യതകളെ ആരും വിലകൊടുക്കേണ്ടതില്ല. അപ്പോഴൊക്കെ നാം ഓര്‍ക്കേണ്ട പ്രവാചക വചനമുണ്ട്.
”അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥനയെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹുവിനും അതിനുമിടയില്‍ മറയൊന്നും ഇല്ല.” (ബുഖാരി, മുസ്‌ലിം)