മനുഷ്യന് എത്രമേല്‍ നിസ്സഹായനാണെന്നറിയാന് ഗുരുതരമായ ഒരു രോഗം വന്നാല്‍ മതി എന്നു പറയാറുണ്ട്. അപ്പോഴാകും അവന് കണ്ണുതുറന്ന് ചുറ്റും നോക്കുക. യാഥാര്‍ഥ്യങ്ങളുടെ വലിയൊരു ലോകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നാം കരുതിവെച്ചതൊന്നുമല്ല നമുക്കു ചുറ്റിലുമുള്ളവര്‍ നീട്ടുകയെന്ന വലിയ സത്യത്തിനു നേര്‍ക്ക് അന്ധാളിച്ചു നില്ക്കാനാവും പലപ്പോഴും വിധി.
കൂടെയുണ്ടാകുമെന്നു ധരിച്ചവര്‍ കൂട്ടിനില്ലാതെയാകുന്നതും ഒട്ടും നിനയ്ക്കാത്ത ചിലര്‍ കൂട്ടിനെത്തുന്നതുമെല്ലാം നമ്മെ അദ്ഭുതപ്പെടുത്തിയേക്കും. അപ്പോഴാകും നാം കണ്ണുതുറന്നിരിക്കെ തന്നെ എത്രമേല്‍ അന്ധരായിരുന്നു എന്നു തിരിച്ചറിയുക.
ഒറ്റയായൊരു ജീവിതം മനുഷ്യര്‍ക്ക് സാധ്യമാവുന്നതല്ല. പരസ്പരമുള്ള കൊള്ളക്കൊടുക്കകളാണ് ജീവിതം മനോഹരമാക്കുക. എന്നാല്‍, സ്വന്തത്തെയൊഴികെ മറ്റൊന്നും കാണാതെ അന്ധരാവുന്ന ചിലരെങ്കിലുമുണ്ട്. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ മതിമറന്ന് നന്ദി പ്രകടിപ്പിക്കാന്‍ മറന്നുപോയവരാണവര്‍. അനുഗ്രഹത്തിന്റെ ദിനങ്ങളില്‍ അവര്‍ അത്യാഹ്ലാദത്തിലും സ്വല്പം അഹങ്കാരത്തിലുമാവും. ആ ദിനങ്ങള്‍ നീങ്ങിപ്പോകുന്ന വേളയില്‍ മാത്രമാവും പിന്നീട് അവരുടെ മുന്നില്‍ മറ്റു ജീവിതക്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുക. അത്തരത്തില്‍ ചുറ്റുമുള്ളതൊന്നും കാണാതായിപ്പോകുന്ന തരത്തിലുള്ള ഔന്നത്യങ്ങള്‍ യഥാര്‍ഥത്തില്‍ വലിയ ഭാരമാണ്. ദൈവത്തില്‍ നിന്നുള്ള പരീക്ഷണമാണ്.
തന്നെക്കുറിച്ചു ചിന്തിക്കുന്നതോടൊപ്പം ആരോഗ്യദിനങ്ങളിലും തനിക്കു ചുറ്റുമുള്ളവരെ കൂടി പരിഗണിക്കാന്‍ നമുക്കാവണം. ഇന്നു നീട്ടിവെച്ചുകൊടുത്ത കരങ്ങളേ നാളെ മറ്റൊരു കരം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുള്ളൂ എന്നാണല്ലോ. ഏതു ഔന്നത്യത്തിലും കാഴ്ച മറയാതിരിക്കാന് നാഥനോട് കേഴുക എന്നതാണ് ഏറ്റവും വലിയ നന്മ.